Wednesday, March 28, 2018

വർക്കല ജനാർദ്ദനസ്വാമി ക്ഷേത്രം.


                          തിരുവനന്തപുരം ജില്ലയിലെ വർക്കല താലൂക്കിൽ വർക്കല പട്ടണത്തിൽ സ്ഥിതിചെയ്യുന്ന ഒരു ക്ഷേത്രമാണ് ജനാർദ്ദനസ്വാമിക്ഷേത്രം. ഇവിടത്തെ പ്രധാന പ്രതിഷ്ഠ മഹാവിഷ്ണുവാണ്. ദക്ഷിണകാശി എന്നാണ് ഈ ക്ഷേത്രം അറിയപ്പെടുന്നത്. അറബിക്കടലിന്റെ തീരത്ത് ഒരു കുന്നിന്റെ മുകളിലാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ഈ അമ്പലത്തിൻറെ അടുത്തായിട്ടാണ് പ്രസിദ്ദമായ പാപനാശം എന്ന സത്താലവും.
                   പാപനാശം എന്ന മുഖ്യ ബീച്ച് മതപരമായും പ്രാധാന്യമര്‍ഹിക്കുന്നു. ഇവിടുത്തെ കടലില്‍ മുങ്ങിനിവരുമ്പോള്‍ പാപങ്ങള്‍ ഇല്ലാതാകുന്നു എന്നാണ് വിശ്വാസം. പാപങ്ങളെ നശിപ്പിക്കുന്നതിനാല്‍ ഇവിടം 'പാപനാശം' എന്നറിയപ്പെടുന്നു. ഹിന്ദുമത വിശ്വാസികള്‍ മരിച്ചു പോയ ബന്ധുക്കളുടെ ചിതാഭസ്മം നിമഞ്ജനം ചെയ്യുന്ന സ്ഥലം കൂടിയാണിവിടം. ഇതിലൂടെ മരണമടഞ്ഞവരുടെ ആത്മാവിന് മോക്ഷപ്രാപ്തിയുണ്ടാകുമെന്ന് വിശ്വസിക്കപ്പെടുന്നു. അതിനു ശേഷം എല്ലവരും ജനാർദ്ദനസ്വാമി ക്ഷേത്രത്തിലും വന്നു പൂജകളും മറ്റും നടത്തിയാണ് മടങ്ങുന്നത്.
                       കിഴക്കേ ഗോപുരത്തിലൂടെ അകത്തുകടന്നാൽ ഒരു പടുകൂറ്റൻ ആൽമരം കാണാം. സാധാരണയായി ഗോപുരത്തിന് പുറത്ത് കാണാറുള്ള അരയാൽ ഇവിടെ അകത്തുവന്നത് അത്ഭുതമാണ്.

ക്ഷേത്രപ്രതിഷ്ഠ ഐതിഹിത്യം.

                                ഒരിയ്ക്കൽ ബ്രഹ്മാവ് ഒരു വലിയ യാഗം നടത്താൻ തീരുമാനിച്ചു. ഇതിന് ഏറ്റവും ഉചിതമായ സ്ഥലമായി അദ്ദേഹം വർക്കല തിരഞ്ഞെടുത്തു. കടലിന്റെ മനോഹാരിതയും, മണപ്പുറങ്ങളും അദ്ദേഹത്തെ വളരെയധികം ആകർഷിച്ചു. തുടർന്ന് യാഗശാലയൊരുങ്ങി. ബ്രഹ്മാവ് യാഗം തുടങ്ങി. എന്നാൽ, യാഗത്തിൽ മുഴുകിയ അദ്ദേഹം സൃഷ്ടികർമ്മം മറന്നുപോയി. ഭൂമിയിൽ ജീവജാലങ്ങൾ വേദനകൊണ്ട് പുളഞ്ഞു. ഈയൊരു സംഭവം മനസ്സിലാക്കിയ മഹാവിഷ്ണു ഒരു വൃദ്ധബ്രാഹ്മണന്റെ വേഷത്തിൽ യാഗശാലയിലെത്തി ഭിക്ഷ യാചിച്ചു. ബ്രഹ്മാവിന്റെ പരികർമ്മികൾ വൃദ്ധനെ കാണുകയും അദ്ദേഹത്തിന് ഭക്ഷണം നൽകുകയും ചെയ്തു. എന്നാൽ, എത്ര കഴിച്ചിട്ടും വൃദ്ധന് മതിയായില്ല. ഈയൊരു വിഷയം പരികർമ്മികൾ ബ്രഹ്മാവിനെ അറിയിച്ചു. സാക്ഷാൽ മഹാവിഷ്ണു തന്നെയാണ് വൃദ്ധനായി വന്നിരിയ്ക്കുന്നതെന്ന് മനസ്സിലാക്കിയ ബ്രഹ്മാവ് ഉടനെ പരികർമ്മികൾക്കൊപ്പം ഭഗവാന്റെയടുത്തെത്തി. ഭഗവാൻ ഭക്ഷണം കഴിയ്ക്കുന്ന കാഴ്ച അദ്ദേഹത്തെ സ്തബ്ധനാക്കി. അദ്ദേഹം പറഞ്ഞു: 'ഭഗവാനേ, ഇത് അങ്ങ് ഇനിയും കഴിച്ചുകൊണ്ടിരിയ്ക്കരുത്. ഇത് തുടർന്നാൽ ലോകം അവസാനിയ്ക്കും. അതിനാൽ ഉടനെ ഇത് നിർത്തണം.' ഭഗവാൻ ഉടനെ ബ്രഹ്മാവിനോട് യാഗം മതിയാക്കി സൃഷ്ടികർമ്മം നടത്താൻ അഭ്യർത്ഥിച്ചു. തുടർന്ന്, യാഗം നടന്ന സ്ഥലത്ത് ഇന്ദ്രാദിദേവന്മാർ ക്ഷേത്രം പണിത് ഭഗവദ്പ്രതിഷ്ഠ നടത്തി. ആ ക്ഷേത്രമാണ് വർക്കല ജനാർദ്ദനസ്വാമിക്ഷേത്രം.

പ്രതിഷ്ഠകൾ
ശ്രീജനാർദ്ദനസ്വാമി (മഹാവിഷ്ണു)
ശ്രീദേവി (മഹാലക്ഷ്മി)
ഭൂമീദേവി

ഉപദേവതകൾ
ശിവൻ
ഗണപതി
അയ്യപ്പൻ
ഹനുമാൻ
നാഗദൈവങ്ങൾ





Monday, March 26, 2018

അച്ചൻകോവിൽ ശാസ്താക്ഷേത്രം


                  കൊല്ലം ജില്ലയിലെ പത്തനാപുരം താലൂക്കിൽ സ്ഥിതിചെയ്യുന്ന ദേവാലയമാണ്‌ അച്ചൻകോവിൽ ശാസ്താക്ഷേത്രം. കേരളത്തിന്റെ സുരക്ഷിതത്വത്തിനുവേണ്ടി പരശുരാമൻ സ്ഥാപിച്ചതാണ്‌ ഈ ക്ഷേത്രമെന്നാണ്‌ ഐതിഹ്യം. എന്നാൽ ഒരു തീർഥാടനകേന്ദ്രമെന്നനിലയിൽ മലയാളികളേക്കാൾ തമിഴ്നാട്ടിലുള്ള ഭക്തൻമാരെയാണ് ഇവിടം കൂടുതൽ ആകർഷിച്ചുവരുന്നത്. ഇവിടെ ഗൃഹസ്ഥാശ്രമിയായ ശാസ്താസങ്കല്പമാണ്. പത്നീസമേതനായ ശാസ്താവിന്റെ പ്രതിഷ്ഠ നടന്നത് കൊല്ലവർഷം 1106 മകരം 12നാണ്.
                           ധനു ഒന്നു മുതൽ പത്തുവരെ നടക്കുന്ന 'മണ്ഡലപൂജ' എന്ന ഉൽസവവും, മകരത്തിലെ 'രേവതിപൂജ' എന്ന പ്രതിഷ്ഠാദിനവുമാണ് ഇവിടുത്തെ മുഖ്യ ഉത്സവങ്ങൾ. മണ്ഡലപൂജയിൽ തേരോട്ടവും രേവതിപൂജയിൽ പുഷ്പാഭിഷേകവും പ്രധാന ചടങ്ങുകളാണ്.                                                മൂന്നാം ഉത്സവദിവസം മുതൽ ചെറിയ തേരിന്റെ ആകൃതിയിൽ നിർമിച്ച ഒരു വാഹനത്തിൽ വർണശബളമായ ആടയാഭരണങ്ങളണിഞ്ഞ് വാളും പരിചയും കൈയിലേന്തിയുളള ശാസ്താവിന്റെ വിഗ്രഹം വഹിച്ചുകൊണ്ടുള്ള എഴുന്നള്ളത്തു നടക്കുന്നു. ഇതിന് 'മണികണ്ഠമുത്തയ്യസ്വാമിയുടെ എഴുന്നള്ളത്ത്' എന്നാണ് പറഞ്ഞുവരുന്നത്. ഒമ്പതാമുത്സവത്തിന് ചക്രങ്ങൾ ഘടിപ്പിച്ച വലിയ രഥത്തിലാണ് എഴുന്നള്ളത്ത്. ദക്ഷിണേന്ത്യയിലെ മറ്റൊരു ദേവാലയത്തിലും ഇവിടുത്തെ രേവതിപൂജയിലെന്നപോലെ ഇത്രയധികം പുഷ്പങ്ങൾ അഭിഷേകത്തിനുപയോഗിക്കാറില്ലെന്ന്      പറയപ്പെടുന്നു.
             ക്ഷേത്രമതിൽക്കെട്ടിനുളളിലും പരിസരങ്ങളിലും ധാരാളം ഉപദേവാലയങ്ങളുണ്ട്. അയ്യപ്പന്റെ പരിവാരങ്ങളെ പ്രതിഷ്ഠിച്ചിരിക്കുന്ന ചെറുമണ്ഡപങ്ങളും അമ്മൻകോവിലുകളും ഇവയിലുൾപ്പെടുന്നു. കറുപ്പസ്വാമി, കറുപ്പായിഅമ്മ, ചേപ്പാറമുണ്ടൻ, ചേപ്പാണിമാടൻ, കാളമാടൻ, കൊച്ചിട്ടാണൻ (കൊച്ചിട്ടിനാരായണൻ), ശിങ്കിലിഭൂതത്താൻ തുടങ്ങിയ പേരുകളിൽ അറിയപ്പെടുന്ന മൂർത്തികളുടേതാണ് ഈ പ്രതിഷ്ഠകൾ. ചതുർബാഹുവായ വിഷ്ണുവിന്റെയും ചില ഭഗവതികളുടെയും പ്രതിഷ്ഠകളും ഇക്കൂട്ടത്തിലുണ്ട്.
               വിഷഹാരിയാണ് അച്ചൻകോവിൽ ശാസ്താവെന്നാണ് വിശ്വാസം. ശാസ്താവിന്റെ കൈക്കുമ്പിളിൽ സൂക്ഷിച്ചിരിക്കുന്ന ചന്ദനമാണ് സർപ്പവിഷത്തിനെതിരെയുള്ള ഔഷധം. അത്താഴപൂജയ്ക്കു ശേഷം രാത്രിയിൽ അവശ്യമാത്രയിൽ നടതുറക്കുന്ന അപൂർവ്വ ക്ഷേത്രങ്ങളിലൊന്നാണിത്. വിഷമേറ്റു വരുന്നവർക്ക് കിഴക്കേ ഗോപുരനടയിലെ മണിയടിച്ച് എപ്പോൾ വേണമെങ്കിൽ പോലും സഹായമഭ്യർത്ഥിക്കാം. വിഷമേറ്റു വരുന്നവർക്ക് ശാസ്താവിഗ്രത്തിന്റെ വലതുകൈക്കുമ്പിളിലെ ചന്ദനം തീർത്ഥത്തിൽ ചാലിച്ച് നൽകും. ചികിത്സാസമയത്ത് ആഹാരത്തിന് കഠിന നിയന്ത്രണമുണ്ട്. ആദ്യദിവസം കടുംചായ മാത്രം. പിന്നീടുള്ള ദിവസം ഉപ്പു ചേർക്കാത്ത പൊടിയരിക്കഞ്ഞി. ദാഹിക്കുമ്പോൾ ക്ഷേത്രക്കിണറ്റിലെ ജലം മാത്രം. വിഷം പൂർണ്ണമായി മാറിയ ശേഷം മാത്രമേ രോഗിയെ വിട്ടയക്കൂ.
                      കേരളത്തിൽ രഥോത്സവം നടക്കുന്ന പ്രധാന ക്ഷേത്രമാണ് അച്ചൻകോവിൽ. ക്ഷേത്രനടയിൽ അലങ്കരിച്ചു നിർത്തിയ രഥത്തിലേക്ക് പന്ത്രണ്ട് മണിയോടെ മണിമുത്തയ്യനെ (അയ്യപ്പൻ) എഴുന്നള്ളിക്കുന്നതോടെ ചടങ്ങുകൾ തുടങ്ങും. രഥത്തിനിരുവശവും കെട്ടിയ ചൂരൽവള്ളി ഭക്തർ കൈകളിലേന്തി മന്ത്രധ്വനിയും ശരണം വിളികളും കുരവയും ഉയർത്തും. കാന്തമലയിൽനിന്ന് അയ്യപ്പൻ കൊടുത്തയച്ച തങ്കവാളും കൈകളിലേന്തി എക്‌സിക്യൂട്ടീവ് ഓഫീസർ മുന്നിലും പിന്നിലായി കറുപ്പനും, കോന്നിയിൽ നിന്നെത്തിച്ച അന്നക്കൊടിയും ഉണ്ടാകും. ഏറ്റവും ഒടുവിൽ രഥത്തിൽ അയ്യപ്പൻ സഞ്ചരിക്കും. ക്ഷേത്രത്തിനു ചുറ്റുമായുള്ള രഥവീഥിക്കിരുവശവും ഭക്തർ നിരക്കും. പടിഞ്ഞാറെ നടയിലെ അമ്മൻ കോവിലിലെത്തുമ്പോൾ കറുപ്പൻ ഉറഞ്ഞുതുള്ളും. വടക്കെ നടയിലെത്തുമ്പോൾ രഥം മൂന്നുതവണ അങ്ങോട്ടുമിങ്ങോട്ടും വലിക്കും. അയ്യപ്പനെ തമിഴ്‌നാട്ടിലേക്ക് കൊണ്ടുപോകാൻ ശ്രമിക്കുന്നതായും എന്നാൽ നാട്ടുകാർ ഇവിടെത്തന്നെ പിടിച്ചു നിർത്തുന്നതായുമുള്ള ഐതിഹ്യത്തിന്റെ ഓർമ്മപ്പെടുത്തലാണിത്. ക്ഷേത്രത്തിന് മുന്നിൽ ഒരു വലം വക്കുന്നതോടെ എഴുന്നള്ളത്ത് അവസാനിക്കും.

പത്തനാപുരം അലിമുക്കിൽ നിന്നും ക്ഷേത്രത്തിലേക്ക് വനത്തിലൂടെ പാതയുണ്ട്. തമിഴ്‌നാട്ടിലെ തെങ്കാശി വഴിയും ക്ഷേത്രത്തിലെത്താം.



Monday, March 19, 2018

മംഗളാദേവി ക്ഷേത്രം.


                     ഇടുക്കി ജില്ലയിലെ കുമളിയിലെ പ്രശസ്തമായ ക്ഷേത്രമാണ് മംഗളാദേവി ക്ഷേത്രം. മംഗളദായിനി സങ്കൽപ്പത്തിലുള്ള ശ്രീ ഭദ്രകാളി (കണ്ണകി) ആണ് പ്രതിഷ്ഠ. പെരിയാർ കടുവ സംരക്ഷണകേന്ദ്രത്തിന് 14 കിലോമീറ്റർ ഉള്ളിൽ ആയി ആണ് ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. തമിഴ്‌നാട് സംസ്ഥാനവും ഈ ക്ഷേത്രത്തിന്റെ അവകാശം ഉന്നയിക്കുന്നു. "ചിത്രപൗർണമി" നാളിൽ ധാരാളം ഭക്തർ ക്ഷേത്രം സന്ദർശിക്കാറുണ്ട്. 108 ദുർഗ്ഗാലയങ്ങളിൽ ഉൾപ്പെട്ട ക്ഷേത്രമാണിത്. കുമളിയിൽ നിന്ന് 18 കിലോമീറ്ററോളം ഉള്ളിൽ ഇടുക്കി ജില്ലയിൽ ഒരു മലമുകളിൽ ഏതാണ്ട് 4000 അടി ഉയരത്തിലാണിത് സ്ഥിതി ചെയ്യുന്നത്.
                     ഇവിടത്തെ ചിത്രപൗർണമി ഉത്സവം പ്രശസ്തമാണ്. 10,000-ത്തോളം ആളുകൾ ഈ ഉത്സവത്തിനു എത്തിച്ചേരുന്നു. ഉത്സവത്തിന് പ്രത്യേക പൂജകൾ രാവിലെ 6 മണിമുതൽ വൈകിട്ട് 4 മണിവരെ തുടരുന്നു. പെരിയാർ വന്യജീവി സംരക്ഷണകേന്ദ്രത്തിനുള്ളിലൂടെ ആണ് ക്ഷേത്രത്തിൽ എത്തിച്ചേരാൻ കഴിയുക. സ്വകാര്യ വാഹനങ്ങൾകടത്തിവിടുകയില്ല. പ്രത്യേകം അനുമതി ലഭിച്ച റ്റാക്സി ജീപ്പുകളിലോ കാട്ടിനുള്ളിലൂടെ 14km നടന്നോ ഈ ഒരു ദിവസം മാത്രം ഭക്തന്മാർക്ക് മംഗളാദേവിയിൽ പ്രവേശനമുണ്ട്. മറ്റൊരു ദിവസവും ആരെയും വനത്തിനുള്ളിലേയ്ക്ക് കടത്തി വിടുകയില്ല. മംഗളാദേവി ഉൾപ്പെടുന്ന പെരിയാർ റ്റൈഗർ റിസർവ്വ് പ്രദേശം മുഴുവൻ വനം വകുപ്പിന്റെ കർശന നിയന്ത്രണത്തിലാണ്
         

Sunday, March 18, 2018

സംക്രമങ്ങൾ


സൂര്യൻ ഒരു രാശിയിൽ നിന്നും അടുത്ത രാശിയിലേക്ക് പ്രവേശിക്കുന്നതിനാണ് സംക്രമം എന്നു പറയുന്നു .
ഓരോ സംക്രമത്തിനും ഓരോ പേരിൽ അറിയപ്പെടുന്നു .

സംക്രമത്തിൻ്റെ പേര്  - ---  ഏത് മാസത്തിൽ നിന്ന് ഏതു മാസത്തിലേക്ക്

                                                         വിഷ്ഠവത് (വിഷ്ഠവം)  -    മീനത്തിൽ നിന്നും മേടത്തിലേക്കും
                            കന്നിയിൽ നിന്നും തുലാത്തിലേക്കും
                            (ഈ ദിവസങ്ങളിൽ രാവും പകലും                                  തുല്യആയിരിക്കും)


  ഉത്തരായനം                 ധനുവിൽ നിന്നും മകരത്തിലേക്ക്

 ദക്ഷിണായനം           മിഥുനത്തിൽ നിന്ന് കർക്കിടകത്തിലേക്ക് 


 ഷഡശീതി              ചിങ്ങത്തിൽ നിന്നും കന്നിയിലേക്കും 
                       വൃശ്ചികത്തിൽ നിന്ന് ധനുവിലേക്കും 
                       കുംഭത്തിൽ നിന്ന് മീനത്തിലേക്കും 
                       ഇടവത്തിൽ നിന്ന് മിഥുനത്തിലേക്കും 

വിഷ്‌ണുപദി            തുലാത്തിൽ നിന്ന് വൃശ്ചികത്തിലേക്കും 
                       മകരത്തിൽ നിന്ന് കുംഭത്തിലേക്കും
                       മേടത്തിൽ നിന്ന് ഇടവത്തിലേക്കും 
                       കർക്കിടകത്തിൽ നിന്ന് ചിങ്ങത്തിലേക്കും  


   


   

തൃപ്രയാർ ശ്രീരാമസ്വാമിക്ഷേത്രം.


             ശ്രീരാമക്ഷേത്രങ്ങളിൽ ഏറ്റവും പ്രാധാന്യം അർഹിക്കുന്നവയിലൊന്നാണ് തൃപ്രയാർ ശ്രീരാമസ്വാമിക്ഷേത്രം. മഹാവിഷ്ണുവിന്റെ ഏഴാമത്തെ അവതാരമായ "മര്യാദാ പുരുഷോത്തമൻ" ശ്രീരാമനെ ഖരനെ വധിച്ച ഭാവത്തിൽ ചതുർബാഹു വിഷ്ണുരൂപത്തിൽ പ്രതിഷ്ഠിച്ചിരിക്കുന്നു. ഉഗ്രമൂർത്തിയാണ്. ഐശ്വര്യദേവതയായ ലക്ഷ്മീദേവിയേയും സർവംസഹയായ ഭൂമീദേവിയെയും ഭഗവാന്റെ ഇരുവശത്തുമായി പ്രതിഷ്ഠിച്ചിട്ടുണ്ട്. തൃശ്ശൂർ ജില്ലയുടെ തെക്കുപടിഞ്ഞാറ് ഭാഗത്തായി നാട്ടിക ഗ്രാമപഞ്ചായത്തിൽ തൃപ്രയാർ എന്ന സ്ഥലത്ത് കരുവന്നൂർ പുഴയുടെ കൈവഴിയായ തീവ്രാനദിയുടെ (ഇന്ന് ഈ നദി കനോലി കനാലിന്റെ ഭാഗമാണ്) കരയിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. തൃശ്ശൂർ, എറണാകുളം ജില്ലകളിലെ പ്രസിദ്ധമായ നാലമ്പലങ്ങളിലെ ആദ്യക്ഷേത്രമാണിത്.കർക്കിടക മാസത്തിലെ പ്രസിദ്ധമായ "നാലമ്പല ദർശനവും" ഈ ക്ഷേത്രങ്ങളിൽ ആണ് നടക്കുന്നത്. കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട ശ്രീരാമക്ഷേത്രമാണിത്. ശ്രീകൃഷ്ണഭഗവാൻ ദ്വാരകയിൽ പൂജിച്ചതാണ് ഈ ക്ഷേത്രത്തിലെ വിഗ്രഹം എന്ന് വിശ്വസിച്ചുവരുന്നു.

             ഗണപതി, ദക്ഷിണാമൂർത്തി (പരമശിവൻ), ധർമ്മശാസ്താവ്, ശ്രീകൃഷ്ണൻ (ഗോശാലകൃഷ്ണൻ), ഹനുമാൻ, ചാത്തൻ എന്നിവരാണ് ഇവിടത്തെ ഉപദേവതകൾ.

         വൃശ്ചികമാസത്തിൽ വരുന്ന കൃഷ്‍ണപക്ഷ ഏകാദശിയാണ് അവിടെ പ്രധാനമായി കൊണ്ടാടപ്പെടുന്നത് .ഏകാദശിദിവസം ,ശ്രീരാമസ്വാമിയുടെ ഉത്സവവിഗ്രഹം (തിടമ്പ് )പുറത്തേക്ക് എടുത്ത് ആനപ്പുറത്ത് വാദ്യഘോഷങ്ങളുടെ അകമ്പടിയോടെ ശീവേലി നടത്തുന്നു.21 ആനകൾ ഇതിൽ പങ്കെടുക്കാറുണ്ട്‌ .ഏകാദശിദിവസം പ്രത്യേക പൂജകളും നടത്തപ്പെടുന്നുണ്ട്. അവിടെ കൊടിയേറി ഉത്സവമില്ല.
         മീനമാസത്തിലെ ആറാട്ടുപുഴ പൂരത്തിന് നെടുനായകത്വം വഹിയ്ക്കുന്നത് 'തൃപ്രയാർ തേവർ', 'തൃപ്രയാറപ്പൻ' എന്നീ പേരുകളിൽ അറിയപ്പെടുന്ന ഇവിടത്തെ ശ്രീരാമസ്വാമി തന്നെയാണ്. ശ്രീദേവി ഭൂദേവീ സമേതനായ തൃപ്രയാറപ്പനെ ദർശിച്ചാൽ ദുരിതങ്ങളും ദാരിദ്ര്യവും അകലുമെന്നാണ് വിശ്വാസം.
                 ക്ഷേത്രത്തിലെ പ്രധാന വഴിപാടുകളിലൊന്നായ മീനൂട്ടിന് ഇവിടെ പ്രത്യേകം കടവുണ്ട്. ഈ കടവിൽ ഭക്തർക്ക് കുളിയ്ക്കാൻ അവകാശമില്ല. അതിന് പ്രത്യേകം കടവുകൾ അടുത്തുണ്ട്. പുഴയിൽ എണ്ണ, സോപ്പ്, ഷാമ്പൂ മുതലയാവ തേച്ചുകുളിയ്ക്കുന്നതും മീൻ പിടിയ്ക്കുന്നതും നിരോധിച്ചിരിയ്ക്കുന്നു. കിഴക്കേ നടയിൽ തന്നെയാണ് ബലിക്കൽപ്പുരയും സ്ഥിതിചെയ്യുന്നത്. ക്ഷേത്രത്തിലെ വലിയ ബലിക്കല്ല് ഇവിടെ സ്ഥിതിചെയ്യുന്നു. നല്ല ഉയരമുള്ള ബലിക്കല്ലാണ് ഇവിടെയുള്ളത്. അതിനാൽ, പുറത്തുനിന്ന് നോക്കുമ്പോൾ വിഗ്രഹം കാണാൻ കഴിയില്ല. ഐതിഹ്യപ്രകാരം ഇവിടെ ബലിക്കല്ല് നിൽക്കുന്ന സ്ഥലത്താണ് ശ്രീരാമവിഗ്രഹത്തിലെ പ്രാവ് വന്നിരുന്നത്. അത് പ്രതിഷ്ഠ കഴിഞ്ഞുണ്ടായതാണെന്ന് വിശ്വസിച്ചുവരുന്നു. അതിനാൽ ഈ ബലിക്കല്ലിന് വളരെയധികം പ്രാധാന്യമുണ്ട്. ആദ്യം ഇളകിക്കൊണ്ടിരുന്ന ഈ ബലിക്കല്ല് ഉറപ്പിച്ചത് നാറാണത്ത് ഭ്രാന്തനാണെന്നും വിശ്വാസമുണ്ട്. ബലിക്കൽപ്പുരയുടെ മച്ചിൽ ബ്രഹ്മാവിന്റെയും അഷ്ടദിക്പാലകരുടെയും രൂപങ്ങൾ കൊത്തിവച്ചിട്ടുണ്ട്.
             ആറടിയിലധികം ഉയരം വരുന്ന അഞ്ജനശിലാനിർമ്മിതമായ വിഗ്രഹത്തിൽ കിഴക്കോട്ട് ദർശനമായി തൃപ്രയാറപ്പൻ കുടികൊള്ളുന്നു. ഖരൻ, ദൂഷണൻ, ത്രിശിരസ്സ് എന്നീ മൂന്ന് രാക്ഷസന്മാരെയും അവരുടെ പതിനായിരം പടയാളികളെയും വെറും മൂന്നേമുക്കാൽ നാഴികകൊണ്ട് നിഗ്രഹിച്ചശേഷം പ്രദർശിപ്പിച്ച വിശ്വരൂപമാണ് ഇവിടത്തെ പ്രതിഷ്ഠയുടെ രൂപമെന്ന് വിശ്വസിച്ചുവരുന്നു. ചതുർബാഹുവായ ശ്രീരാമസ്വാമി പുറകിലെ വലതുകയ്യിൽ തന്റെ വില്ലായ കോദണ്ഡവും പുറകിലെ ഇടതുകയ്യിൽ സുദർശനചക്രവും മുന്നിലെ വലതുകയ്യിൽ അക്ഷമാലയും മുന്നിലെ ഇടതുകയ്യിൽ പാഞ്ചജന്യം എന്ന ശംഖും ധരിച്ചിരിയ്ക്കുന്നു. മുന്നിലെ വലതുകൈ അഭയമുദ്രാങ്കിതം കൂടിയാണ്. മേൽപ്പറഞ്ഞതുപ്രകാരം തൃപ്രയാറപ്പൻ ത്രിമൂർത്തിചൈതന്യത്തോടുകൂടിയ മൂർത്തിയാണ്. അതായത്, ഭഗവാന്റെ കൈകളിലെ ശംഖചക്രങ്ങൾ വിഷ്ണുവിനെയും കോദണ്ഡം ശിവനെയും അക്ഷമാല ബ്രഹ്മാവിനെയും പ്രതിനിധീകരിയ്ക്കുന്നു. ഖരവധത്തിനുശേഷമുള്ള ഭാവമായതിനാൽ അത്യുഗ്രമൂർത്തി കൂടിയാണ് ഭഗവാൻ. ഈ ഉഗ്രത കുറയ്ക്കാൻ ഭഗവാന്റെ ഇരുവശവും ശ്രീദേവിയെയും ഭൂമീദേവിയെയും പ്രതിഷ്ഠിച്ചിട്ടുണ്ട്.വിഗ്രഹത്തിൽ സ്വർണ്ണഗോളക ചാർത്തിയിട്ടുണ്ട്. വിശ്വപ്രകൃതിയുടെ മൂലതേജസ്സിനെ പൂർണ്ണമായും ആവാഹിച്ചുകൊണ്ട് തൃപ്രയാറപ്പൻ ത്രിമൂർത്തിചൈതന്യത്തോടെ, ശ്രീദേവീഭൂദേവീസമേതനായി ശ്രീലകത്ത് വാഴുന്നു.

  ശ്രീരാമൻ ചിറയിൽ  സേതുബന്ധനം
                    സീതാദേവിയെ വീണ്ടെടുക്കാനുള്ള ശ്രമത്തിനിടയിൽ കടലിനു കുറുകെ ചിറകെട്ടിയതിന്റെ ഓർമ്മയ്ക്കായി എല്ലാ വർഷവും കന്നിമാസത്തിലെ തിരുവോണനാളിൽ തൃപ്രയാർ തേവർ സേതു നിർമ്മിക്കുന്നയിടമാണ് ചെമ്മാപ്പിള്ളിയിലെ ശ്രീരാമൻ ചിറ.ചിറ നിർമ്മാണ സമയത്ത് പങ്കെടുത്ത് സേതുബന്ധനത്തിൽ ഒരു പിടി മണ്ണ് സമർപ്പിക്കുന്നത് ഭക്തർ പുണ്യമായി കരുതുന്നു. അന്ന് മണ്ണു വാരിയിടുന്നതിന് സാധിക്കാത്തവർ   പിന്നീട് തൃപ്രയാർ ക്ഷേത്രത്തിൽ ദർശനം നടത്തിയതിനു ശേഷം ഇവിടെ വന്ന് സ്വന്തം വാസസ്ഥലത്ത് നിന്നും ശേഖരിച്ച ഒരു പിടി മണ്ണ് സമർപ്പിക്കാറുണ്ട്. മണ്ണ് സമർപ്പിക്കുന്ന ചടങ്ങാണ് സേതുബന്ധന വന്ദനം.
               ശ്രീരാമൻ ചിറയിൽ , സേതുബന്ധനം നടത്തുന്നതിനും, ആറാട്ടുപുഴ പങ്കെടുക്കുന്നതിനും മാത്രമാണ് തൃപ്രയാർ ക്ഷേത്രനട നേരത്തെ അടയ്ക്കുന്നത് സേതുബന്ധനത്തിനായി ക്ഷേത്രനട അടച്ചതിനു ശേഷം ആരും തന്നെ കിഴക്കെനടയിലേക്കു പ്രവേശിക്കുവാനും പാടില്ലത്രെ. തൃപ്രയാർ തേവർ മുതലപ്പുറത്ത് കയറിയാണ് ചിറകെട്ടുന്നതിനു പോകുന്നത്. നട അടക്കുന്ന സമയത്ത് മീനൂട്ടുകടവിൽ അസാധാരാണമായ തിരയിളക്കം കാണാനാവുമെന്ന് പൂർവ്വികർ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. തൃപ്രയാറിലെ ദർശനം പൂർത്തിയാകണമെങ്കിൽ ശ്രീരാമൻ ചിറയിലും പോകണമെന്നാണ് ഭക്തജനവിശ്വാസം. എന്നാൽ എന്തെങ്കിലും കാരണവശാൽ അതിനു കഴിഞ്ഞില്ലെങ്കിൽ ക്ഷേത്രദർശനം നടത്തുന്നതിനിടയിൽ ശ്രീകൃഷ്ണക്ഷേത്രത്തിനുമുമ്പിലെത്തി വടക്കുകിഴക്കേമൂലയിലേക്കുനോക്കി വന്ദിച്ചാലും മതിയെന്നും പറയപ്പെടുന്നു

                               തൃശൂരിൽ നിന്നും ഏകദേശം 25 km ദൂരത്തായി കൊടുങ്ങല്ലൂർ - ഗുരുവായൂർ റൂട്ടിൽ നിന്നും 1 km കിഴക്കോട്ടുമാറി നദിയുടെ കരയിലാണ് ഈ ക്ഷേത്രം സ്‌ഥിതി ചെയ്യുന്നത്.




ശാർക്കരദേവി ക്ഷേത്രം


                   തിരുവനന്തപുരം ജില്ലയിലെ ചിറയിൻകീഴ് താലൂക്കിൽ സ്ഥിതി ചെയ്യുന്ന ക്ഷേത്രമാണ് ശാർക്കര ദേവീക്ഷേത്രം.(Sarkaradevi Temple). ഇവിടത്തെ പ്രധാന പ്രതിഷ്ഠ ആദിപരാശക്തിയും ജഗദംബികയുമായ ശ്രീ ഭദ്രകാളി ആണ്. ചരിത്ര പ്രധാനമായ പല സംഭവങ്ങൾക്കും സാക്ഷ്യം വഹിച്ച ക്ഷേത്രമാണ് ഇത്. 1748 ൽ ഇവിടെ തിരുവിതാംകൂർ ഭരണാധികാരിയായിരുന്ന അനിഴം തിരുനാൾ മാർത്താണ്ഡ വർമ്മ പ്രസിദ്ധമായ കാളിയൂട്ട് ഉത്സവം ആദ്യമായി തുടങ്ങി
കൊല്ലത്തു നിന്നും തിരുവനന്തപുരത്തേക്കുള്ള പ്രധാന പാതയായ പെരുവഴിയിലാണ് ശാർക്കര ദേശം സ്ഥിതിചെയ്യുന്നത്. അതുവഴി കടന്നു പോകുന്ന വഴിയാത്രക്കാർക്കു വിശ്രമത്തിനായി പണ്ട് അവിടെ വഴിയമ്പലമുണ്ടായിരുന്നു. ആലങ്ങാട്ട് (ആലുവ), ചെമ്പകശ്ശേരി (ആലപ്പുഴ) എന്നിവിടങ്ങളിലേക്കുള്ള ശർക്കര വ്യാപാരികൾ സ്ഥിരമായി തിരുവിതാംകൂറിലേക്ക് പോയിരുന്നതും ശാർക്കര വഴിയായിരുന്നു. ഒരിക്കൽ അതിലൊരു സംഘം ഇവിടെ വഴിയമ്പലത്തിൽ സന്ധ്യക്ക് വിശ്രമിച്ച് രാവിലെ യാത്രപുറപ്പെടാൻ തയ്യാറെടുക്കുമ്പോൾ ശർക്കരപ്പാത്രങ്ങളിലൊന്ന് ഇളകുന്നില്ലെന്ന് മനസ്സിലായി. വ്യാപരികൾക്ക് ശർക്കരപ്പാത്രം അവിടെ ഉപേക്ഷിക്കാനും കഴിഞ്ഞിരുന്നില്ല. പ്രശസ്തനായിരുന്ന കൃഷ്ണഭക്തൻ വില്വമംഗലത്തു സ്വാമിയാർ അവിടെ വരികയും അവരുടെ ദുഃഖനിവാരണം നടത്തിക്കൊടുക്കുകയും ചെയ്തു. ശർക്കരപ്പാത്രത്തിൽ ഉണ്ടായിരിക്കുന്ന ദേവി ചെതന്യമാണ് ഇതിനു കാരണമെന്നു അദ്ദേഹം മനസ്സിലാക്കി ആ ചെതന്യത്തെ ശർക്കരപാത്രത്തിൽ നിന്നും മാറ്റി കുടിയിരുത്തിയാണ് അദ്ദേഹം അവിടെ നിന്നും പോയത്.

                 ശർക്കരകുടങ്ങളിൽ നിന്നും വില്വമംഗലത്തു സ്വാമിയാർ മാറ്റി പ്രതിഷ്ഠിച്ച ദേവി ചൈതന്യം പിന്നീട് ശാർക്കര ദേവിയായി മാറി. തിരുവിതാംകൂർ രാജാക്കന്മാരുടെ സഹായത്തോടെ ദേവിക്ഷേത്രം നിർമ്മിക്കുകയും അവിടുത്തെ പ്രതിഷ്ഠ ശാർക്കര ദേവിയായും ക്ഷേത്രം ശാർക്കര ദേവീക്ഷേത്രമായും പിന്നീട് അറിയപ്പെട്ടു.

വിശേഷദിവസങ്ങൾ.
                     എല്ലാ വർഷവും ചിങ്ങം ഒന്നിന് സർവ്വൈശ്വര്യ പൂജ നാട്ടുകാരെല്ലാം ഒത്തു ഒരുമിച്ചു നടത്തുന്നു.
                      തുലാമാസത്തിൽ ഒൻപതു ദിവസം നീണ്ടു നിൽക്കുന്ന നവരാത്രി മഹോത്സവം സംഗീത സദസ്സായി ആഘോഷിച്ചു, അവസാന ദിവസം കുട്ടികളുടെ വിദ്യാരംഭം നടത്തുന്നു.
                        വൃശ്ചികം ഒന്നാം തീയതി മുതൽ നാല്പത്തൊന്നു ദിവസം മണ്ഡലകാല ഉത്സവം, ഓരോ കുടുംബകാർ നടത്തുന്നു. ഈ ദിവസങ്ങളിൽ വിവിധ കലാപരുപാടികളും ചുറ്റു വിളക്കും കരിമരുന്നു പ്രയോഗവും ഉണ്ടായിരിക്കുന്നതാണ്.
                      കുംഭ മാസത്തിലേ മൂന്നാമത്തെ വെള്ളിയാഴ്ച നടക്കുന്ന കാളിയൂട്ടിന് ഒൻപതു ദിവസത്തെ ഉത്സവ പരുപാടികളും അതിനു ശേഷം അവസാന ദിവസം നിലത്തിൽ പോരോടുകൂടി അവസാനിക്കുന്നത് ആണ്.
                      മീനമാസത്തിലേ പൂരാടം നാളിൽ കൊടിയേറി പത്തു ദിവസം നീണ്ടു നിൽക്കുന്ന ഭരണി മഹോത്സവം വിവിധ കലാപരുപാടികളോട് കൂടി നടക്കുന്നു. ഒൻപതാം ദിവസം ഇരുപത്തിരണ്ടു കരക്കാരുടെ ഉരുൾ മഹോത്സവം ( ഓരോ കരയിൽ നിന്ന് ദേവിയുടെ നടയിലേക്കു ശയന പ്രതിക്ഷണവും ഘോഷയാത്രയും നാദസ്വര മേളവും ) ഉണ്ടായിരികുന്നത് ആണ്. പത്താം ദിവസം രാവിലെ മുതൽ ഗരുഡൻ തൂക്കവും വൈകിട്ട് ദേവിയുടെ ആറാട്ട് ഘോഷയാത്രയും കഴിഞ്ഞു കൊടിയിറക്കി ഉത്സവം അവസാനിപ്പിക്കുന്നു. ഈ ഉത്സവമാണ് ശാർക്കര ഭരണി ഉത്സവം എന്ന് അറിയപ്പെടുന്നത്. ഭരണി മഹോത്സവത്തിനോട് അനുബന്ദിച്ചു മേട മാസത്തില്ലേ പത്താം ഉദയം വരെ ശാർക്കര മൈതാനത്തിൽ വിവിധ തരം മേളകളും സംഘടിപ്പിക്കാറുണ്ട്.
                       കർക്കിടക മാസത്തിൽ നിറപുത്തരി മഹോത്സവം നടക്കും.

ഇവിടുത്തെ പുജവിധികൾ രാവിലെ 4 മണിക്ക് മുതൽ തുടങ്ങുന്നതാണ്.

രാവിലെ  :
4:00 - നടതുറപ്പ്, നിർമ്മാല്യ ദർശനം
4:30 - അഭിഷേകം
5:00 - നിർമ്മാല്യം; ഗണപതി ഹോമം
6 :00 - പന്തീരടി പൂജ
6 :30 - നിവേദ്യവും ശീവേലിയും
7 :30 - ഉഷ പൂജ
10 :30 - ഉച്ച പൂജയും ശീവേലിയും
11 :30 - നട അടപ്പ്

വൈകിട്ട്  :
5 :00 - നട തുറപ്പ്
6 :30 - ദീപാരാധന
7 :45 - അത്താഴപൂജയും ശീവേലിയും
8 :00 - നട അടപ്പ്




Saturday, March 17, 2018

വെട്ടിക്കോട്ട് ആദിമൂലം നാഗരാജക്ഷേത്രം


              ആലപ്പുഴ ജില്ലയിലെ കായംകുളത്തിനടുത്ത് വെട്ടികോട് ഗ്രാമത്തിൽ സ്ഥിതിചെയ്യുന്നൊരു  ക്ഷേത്രമാണ് വെട്ടിക്കോട്ട് ആദിമൂലം നാഗരാജക്ഷേത്രം.കേരളത്തിലെ ആദ്യത്തെ നാഗരാജ ക്ഷേത്രമാണ് ഇതെന്നാണ് വിശ്വാസം നാഗരാജാവായ അനന്തൻ (ശേഷനാഗം) ആണ് ഇവിടുത്തെ മുഖ്യ പ്രതിഷ്ഠ. അനന്തന്റെ പുറത്ത് മഹാവിഷ്ണു ശയിക്കുന്നുവെന്നാണ് വിശ്വാസം. ത്രിമൂർത്തികളായ ബ്രഹ്മാവ്, വിഷ്ണു, ശിവൻ എന്നിവരുടെ ചൈതന്യങ്ങൾ ചേർന്ന സങ്കൽപ്പത്തിലാണ് അനന്തശേഷന്റെ പ്രതിഷ്ഠ. പരമശിവനോടൊപ്പം അഷ്ടനാഗങ്ങളെയും ഇവിടെ പ്രതിഷ്ഠിച്ചിട്ടുണ്ട്. നിലവറയും തേവാരപ്പുരയുമാണ് പ്രധാന ആരാധനകേന്ദ്രങ്ങൾ. അതുകൊണ്ടു തന്നെ ഭക്തജനങ്ങൾ തേവാരപ്പുരയും നിലവറയും സന്ദർശിക്കുന്ന ആചാരവുമുണ്ട്. ഇവിടെ നാഗരാജാവിനെ പരശുരാമൻ പ്രതിഷ്ഠ നടത്തി എന്ന് വിശ്വസിക്കപ്പെടുന്നു. കന്നിമാസത്തിലെ    "വെട്ടിക്കോട് ആയില്യം" പ്രസിദ്ധമായ ഉത്സവമാണ്.
                  സസ്യങ്ങളും വൃക്ഷങ്ങളും നിറഞ്ഞ ആറ് ഏക്കർ സ്ഥലത്തായി സ്ഥിതിചെയ്യുന്ന ഇവിടുത്തെ സർപ്പക്കാവിൽ നാഗരാജാവും നാഗയക്ഷിയുമാണ് പ്രധാന പ്രതിഷ്ഠകൾ. പരശുരാമൻ മണ്ണ് വെട്ടിക്കൂട്ടി അനന്തനെ പ്രതിഷ്ഠിച്ചുവെന്നും അതുകൊണ്ടു തന്നെ വെട്ടിക്കോട് എന്ന് പേരു ലഭിച്ചുവെന്നുമാണ് ഇവിടുത്തെ ഐതിഹ്യം. ആദ്യത്തെ നാഗരാജാ ക്ഷേത്രമായതിനാൽ ഈ ക്ഷേത്രത്തിന് ആദിമൂലം എന്നും പേരുണ്ട്. മഹാവിഷ്ണുവിന്റെ ശയനവും വിഷ്ണുസർപ്പവും ആയ അനന്തനെ ആദ്യന്തമില്ലാത്ത പ്രപഞ്ചത്തിന്റെ പ്രതീകമായി താന്ത്രികർ വിശ്വസിക്കുന്നു.
          കന്നിമാസത്തിലെ ആയില്യം നക്ഷത്രത്തിലാണ് ക്ഷേത്രത്തിലെ പ്രധാന ഉത്സവം. നാടിന്റെ നാനാ ഭാഗത്തു നിന്ന് ആയിരങ്ങളാണ് നാഗരാജ പ്രീതിക്കായി ആയില്യ ദിവസം ഇവിടെ എത്തിച്ചേരുന്നത്. വെട്ടിക്കോട് നാഗരാജ ക്ഷേത്രത്തില്‍ അനന്തനും നാഗയക്ഷിയുമാണ് പ്രധാന ദേവതകള്‍. തുലാം, കന്നി മാസങ്ങളിലെ പൂയം ആയില്യം നക്ഷത്രങ്ങളില്‍ ഇവിടെ വിശേഷാല്‍ പൂജ നടക്കുന്നു. ഈ ദിവസങ്ങളിലെ ദീപാരാധനയും സര്‍പ്പബലിയും കാണാന്‍ ഭക്തജന സഞ്ചയം തന്നെ ഉണ്ടാവും. ആയില്യ ദിവസം ഉച്ചയോടെ സര്‍വാഭരണ വിഭൂഷിതനായ നാഗരാജാവിനെ ഇല്ലത്തേക്ക് എഴുന്നള്ളിക്കും. ഈ എഴുന്നള്ളത്ത് കാണുന്നവര്‍ക്ക് വിഷഭയം ഉണ്ടാവില്ല എന്നാണ് വിശ്വാസം. കന്നിയിലെ ആയില്യം മുതല്‍ ഇടവത്തിലെ ആയില്യം വരെ ഏകാദശി ഒഴികെയുള്ള ഞായറാഴ്ചകളില്‍ നൂറും പാലും പൂജ നടക്കാറുണ്ടിവിടെ. അനന്ത ഭഗവാന്റെ ദിനമാണ് ഞായറാഴ്ചയെന്നാണ് വിശ്വാസം.വെട്ടിക്കോട്ട് ക്ഷേത്രത്തില്‍ ദര്‍ശനം കഴിക്കുന്നവരെല്ലാം ക്ഷേത്രത്തിനു പടിഞ്ഞാറുള്ള തേവാരപ്പുരയും നിലവറയും സന്ദര്‍ശിച്ചു മടങ്ങണമെന്നാണ് ആചാരം. കുംഭത്തിലെ ശിവരാത്രി, മേടത്തിലെ ബലഭദ്രജയന്തി തുടങ്ങിയ ദിവസങ്ങളിലും വെട്ടിക്കോട് ക്ഷേത്രത്തില്‍ പ്രത്യേക പൂജകള്‍ നടക്കുന്നു.

            വായിച്ചു കഴിഞ്ഞാൽ ...... ഇഷ്ട്ടപ്പെട്ടാൽ..... blog ൻ്റെ side ഉള്ള "Follow" Button click ചെയ്യാൻ മറക്കരുത്. Please.


  






Tuesday, March 6, 2018

ശ്രീപത്മനാഭസ്വാമി ക്ഷേത്രം തിരുവനന്തപുരം.


                          തിരുവനന്തപുരം നഗരത്തിലെ ചരിത്രപ്രസിദ്ധമായ മഹാവിഷ്ണുക്ഷേത്രമാണ് തിരുവനന്തപുരം ശ്രീപത്മനാഭസ്വാമി ക്ഷേത്രം. അനന്തൻ എന്ന നാഗത്തിന്മേൽ ശയിയ്ക്കുന്ന വിഷ്ണുവാണ് ഇവിടെ പ്രതിഷ്ഠ. ക്ഷേത്രത്തിന് ചുറ്റുമുള്ള കോട്ടമതിലിന്റെ കിഴക്കേ കോട്ടയുടെ വാതിലിന് അഭിമുഖമായാണ് ക്ഷേത്രത്തിന്റെ പ്രധാന ഗോപുരം സ്ഥിതി ചെയ്യുന്നത്. ക്ഷേത്രത്തിന്റെ ഈ പ്രധാന ഗോപുരം തിരുവനന്തപുരം നഗരത്തിന്റെ മുഖമുദ്രകളിലൊന്നാണ്.
                     അനന്തന്റെ മുകളിൽ യോഗനിദ്രയിൽ പള്ളികൊള്ളുന്ന മഹാവിഷ്ണുവാണ് ഇവിടുത്തെ പ്രതിഷ്ഠ. പതിനെട്ടടി നീളം വരുന്ന വിഗ്രഹം. പത്മനാഭസ്വാമിയുടെ വിഗ്രഹം കടുശർക്കരയോഗക്കൂട്ടുകൊണ്ടുണ്ടാക്കിയതിനാൽ അഭിഷേകം ചെയ്താൽ അലിഞ്ഞുപോകും. അതിനാൽ ഭഗവാന്റെ മറ്റൊരു വിഗ്രഹം ഇവിടെ സ്ഥാപിച്ചിട്ടുണ്ട്. ഈ വിഗ്രഹത്തിലാണ് അഭിഷേകം നടത്തുന്നത്.[32]ശ്രീ ഭഗവത് രൂപം മൂന്നു ഭാഗങ്ങളായി മാത്രമേ ദർശിക്കാനാകൂ. വലതുകൈ ചിന്മുദ്രയോടു കൂടി അനന്തതൽപത്തിനു സമീപം തൂക്കിയിട്ടിരിക്കുന്നു. അതിനു താഴെ ശിവലിംഗ പ്രതിഷ്ഠയുണ്ട്‌, ഭഗവാൻ ശ്രീ മഹാദേവനെ നിത്യവും പൂജിക്കുന്നതായി സങ്കല്പം. അനന്തന്റെ പത്തികൊണ്ട്‌ ദേവന്റെ മൂർധാവ്‌ മൂടിയിരിക്കുന്നു. ശ്രീപദ്മനാഭന്റെ നാഭിയിൽ നിന്നും പുറപ്പെടുന്ന താമരയിൽ ചതുർമുഖനായ ബ്രഹ്മാവിന്റെ രൂപം കാണാം. ഒരേ ശ്രീകോവിലിൽ ത്രിമൂർത്തികളുടെ (ബ്രഹ്മാവ്, വിഷ്ണു, ശിവൻ) സാന്നിദ്ധ്യം ഈ ദേവാലയത്തിന്റെ പ്രത്യേകതയാണ്. അതിനു പുറകിലായി ഋഷിവര്യന്മാരുടെ കല്ലിൽ വാർത്ത രൂപങ്ങളുമുണ്ട്‌. ഭഗവാന്റെ മാറിടത്തിനെതിരെയായി ശ്രീഭഗവതിയെയും അൽപം അകലെ ഭൂമീ ദേവിയെയും പ്രതിഷ്ഠിച്ചിട്ടുണ്ട്‌.
                          ഹാവിഷ്ണുവിന്റെ അവതാരമായ ശ്രീബലരാമൻ ഭാരതവർഷം മുഴുവൻ പ്രദക്ഷിണമായി സഞ്ചരിച്ച് തീർത്ഥ സ്നാനം ചെയ്തതായി ശ്രീമദ്ഭാഗവതം (ദശമസ്കന്ധം 79: 18)  പറയുന്നു. കന്യാകുമാരിയിൽ നിന്ന് പുറപ്പെട്ട അദ്ദേഹം വിഷ്ണു സാന്നിധ്യമുള്ള തിരുവനന്തപുരത്ത് വന്ന് പദ്മതീർത്ഥത്തിൽ സ്നാനം ചെയ്ത് പശുക്കളെ ദാനം ചെയ്തുവെന്നും പുരാണം വിവരിക്കുന്നു.

ഭഗവാൻ ബലരാമന്റെ ആഗമനവുമായി ബന്ധപ്പെട്ട് ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിൽ പ്രചാരമുള്ള കഥ ഇപ്രകാരമാണ്. ദ്വാപരയുഗത്തിൽ തന്നെ തിരുവനന്തപുരത്ത് പദ്മനാഭ സാന്നിധ്യം ഉണ്ടായിരുന്നെങ്കിലും ഇവിടെ പദ്മനാഭ വിഗ്രഹമോ ക്ഷേത്രമോ ഇല്ലായിരുന്നു. തിരുവനന്തപുരം അന്ന് അനന്തൻകാടെന്ന വനം ആയിരുന്നു. വനത്തിനുള്ളിലാണ് പദ്മതീർത്ഥക്കുളം സ്ഥിതി ചെയ്തിരുന്നത്. പദ്‌മതീർത്ഥത്തിൽ സ്നാനം ചെയ്ത ശേഷം ബലരാമൻ കുളക്കരയിൽ വച്ച് ഗോദാനം ചെയ്തു. വളരെക്കാലമായി ബലരാമന്റെ ആഗമനം കാത്തിരുന്ന ദേവന്മാരും സിദ്ധന്മാരും മുനികളും അദ്ദേഹത്തെ കാണാൻ എത്തി. അവരെ ആലിംഗനം ചെയ്‌തു സ്വീകരിച്ച ഭഗവാൻ വേണ്ട വരം ചോദിക്കാമെന്ന് പറഞ്ഞു. സാമ്രാജ്യമോ സ്വർഗ്ഗമോ എന്നല്ല സാക്ഷാൽ വൈകുണ്ഠ ലോകം പോലും വേണ്ടെന്ന് പറഞ്ഞ ആ മഹാഭാഗവതന്മാർ തങ്ങൾക്ക് ഭഗവദ്ദർശനം ലഭിച്ച പദ്മതീർത്ഥക്കരയിൽ ഭഗവാനെ മാത്രം സ്മരിച്ചും നാമ സങ്കീർത്തനം ചെയ്തും കഴിയാനാണ് മോഹമെന്നും പറഞ്ഞു. അങ്ങനെ ആകട്ടേ എന്ന് ബലരാമൻ അനുഗ്രഹിച്ചു.

ബലരാമൻ ഗോദാനം ചെയ്ത സ്ഥാനത്താണ് ശ്രീപദ്‌മനാഭസ്വാമി ക്ഷേത്രത്തിലെ ചുറ്റമ്പലത്തിന്റെ തെക്കുപടിഞ്ഞാറു ഭാഗം സ്ഥിതി ചെയ്യുന്നത്. ഈ ഭാഗം മഹാഭാരതക്കോൺ എന്നാണ് അറിയപ്പെടുന്നത്. എ നിലവറയും ബി നിലവറയും സ്ഥിതി ചെയ്യുന്നത് മഹാഭാരതക്കോണിലാണ്. അവതാരപുരുഷൻ ഗോദാനം ചെയ്ത സ്ഥാനത്ത് ഐശ്വര്യം കളിയാടും എന്നതു കൊണ്ടു തന്നെ ആയിരിക്കണം ക്ഷേത്ര സമ്പത്തിന്റെ സിംഹഭാഗവും സൂക്ഷിക്കുന്ന എ നിലവറ മഹാഭാരതക്കോണിൽ സ്ഥാപിക്കപ്പെട്ടത്. ബലരാമസ്വാമിയുടെ അനുഗ്രഹം ലഭിച്ച ദേവന്മാരും സിദ്ധന്മാരും മുനികളും ബി നിലവറയിൽ തപസ്സു ചെയ്യുന്നു എന്നാണ് വിശ്വാസം. പണ്ട് മഹാഭാരതക്കോണിൽ ക്ഷേത്രം വകയായി മഹാഭാരത പാരായണം നടന്നിരുന്നു.

ബി നിലവറയുടെ അടിയിൽ ശ്രീപത്മനാഭസ്വാമിയുടെ ചൈതന്യപുഷ്ടിക്കായി സ്ഥാപിച്ചിട്ടുള്ള അനവധി വസ്തുക്കൾ ഉണ്ട്. ആദിശേഷ പാർഷദന്മാരായ നാഗങ്ങൾ ഈ നിലവറയ്ക്കുള്ളിൽ ഉണ്ടത്രേ. കൂടാതെ കാഞ്ഞിരോട്ടു യക്ഷിയമ്മ തെക്കേടത്തു നരസിംഹസ്വാമിയെ സേവിച്ച് നിലവറയ്ക്കുള്ളിൽ വസിക്കുന്നു. ഈ നിലവറയുടെ സംരക്ഷകൻ ശ്രീ നരസിംഹസ്വാമിയാണ്. നിലവറയുടെ കിഴക്കേ ഭിത്തിയിലുള്ള സർപ്പച്ചിഹ്നം അപായ സൂചന ആണത്രേ. 2011 ഓഗസ്റ്റ്‌ മാസം ക്ഷേത്രത്തിൽ നടന്ന അഷ്ടമംഗല ദേവപ്രശ്നം ഈ നിലവറ തുറക്കാൻ പാടില്ലെന്ന ഭക്തജനങ്ങളുടെ വിശ്വാസം ശരി വയ്ക്കുകയും ഈ അറ നിരോധിതമേഖല ആണെന്നു വിധിക്കുകയും ചെയ്തു. ഈ നിലവറ തുറക്കുന്നതു ശ്രീപത്മനാഭസ്വാമിയുടെ ഉഗ്രകോപം ക്ഷണിച്ചു വരുത്തും എന്നും ദൈവജ്ഞന്മാർ മുന്നറിയിപ്പു നല്കി. 

ബി നിലവറ തുറക്കാൻ പാടില്ലെന്നാണ് വിശ്വാസമെങ്കിലും അതിനു മുന്നിൽ അതിലേയ്ക്ക് നയിക്കുന്ന ഒരറയുണ്ട്. ഈയറയിൽ വെള്ളിക്കട്ടികൾ, വെള്ളിക്കുടങ്ങൾ ഉൾപ്പെടെ പല അമൂല്യ വസ്തുക്കളും സൂക്ഷിച്ചിട്ടുണ്ട്. ഈയറ 1931 ൽ ശ്രീ ചിത്തിര തിരുനാൾ മഹാരാജാവിൻറെ കൽപ്പന അനുസരിച്ച് തുറന്നിട്ടുണ്ട്. ഉത്രാടം തിരുനാൾ മഹാരാജാവിൻറെ കാലത്തും ഇതു പല ആവശ്യങ്ങൾക്കുമായി തുറന്നിട്ടുണ്ട്.

1933-ൽ തിരുവനന്തപുരം സന്ദർശിച്ച എമിലി ഗിൽക്രിസ്റ്റ് ഹാച്ച് തന്റെ പുസ്തകത്തിൽ കല്ലറകളെ സംബന്ധിച്ച് ഒരു കാര്യം പറയുന്നുണ്ട്. 1908 ൽ കല്ലറ തുറക്കാൻ ശ്രമിച്ചവർ മഹാസർപ്പങ്ങളെക്കണ്ടു ഭയന്നു പ്രാണനും കൊണ്ടോടിയതായി അവർ വെളിപ്പെടുത്തുന്നു.
ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലുള്ള ആറു നിലവറകളിൽ അഞ്ചും അമൂല്യവസ്തുക്കൾ സൂക്ഷിക്കുന്ന സ്ട്രോങ്റൂമുകൾ ആണ്. എന്നാൽ ആറാമത്തെ നിലവറ ആയ ബി നിലവറ ഒരു സ്ട്രോങ്റൂം അല്ല. മറിച്ചതു ദേവചൈതന്യവും ആയി അഭേദ്യബന്ധം ഉള്ള ഒരു പവിത്രസ്ഥാനം ആണ്.
           ക്ഷേത്രത്തിൽ രണ്ട് കൊടിമരങ്ങളുണ്ട്. പത്മനാഭസ്വാമിയുടെ നടയിൽ സ്വർണ്ണക്കൊടിമരവും തിരുവമ്പാടി ശ്രീകൃഷ്ണസ്വാമിയുടെ നടയിൽ വെള്ളിക്കൊടിമരവുമാണുള്ളത്. രണ്ടുദേവന്മാരും വിഷ്ണുപ്രതിഷ്ഠയായതിനാൽ ഗരുഡനെ ശിരസ്സിലേറ്റുന്നതാണ് രണ്ടു കൊടിമരങ്ങളും. ക്ഷേത്രത്തിൽ മീനം, തുലാം എന്നീ മാസങ്ങളിൽ കെങ്കേമമായി ഉത്സവം നടക്കുന്നു. തുലാമാസത്തിൽ അത്തം കൊടികയറി തിരുവോണം ആറാട്ടായും മീനമാസത്തിൽ രോഹിണി കൊടികയറി അത്തം ആറാട്ടായുമാണ് ഉത്സവം. മുഖ്യമൂർത്തികളെ സിംഹം, അനന്തൻ, ഗരുഡൻ, തുടങ്ങി വിവിധ വാഹനങ്ങളിൽ എഴുന്നള്ളിയ്ക്കുന്നു. രണ്ടു കൊടിമരങ്ങളിലും ഈയവസരങ്ങളിൽ കൊടിയുണ്ട്.

ഭഗവാന്റെ നിർമ്മാല്യമൂർത്തിയായ വിഷ്വൿസേനൻ നാലമ്പലത്തിനകത്ത് വടക്കുഭാഗത്ത് തെക്കോട്ട് ദർശനമായി വാഴുന്നു. ഇരിയ്ക്കുന്ന രൂപത്തിലാണ് പ്രതിഷ്ഠ. കൂടാതെ വലിയമ്പലത്തോടുചേർന്ന് വേദവ്യാസൻ, അശ്വത്ഥാമാവ് എന്നിവരുടെ പ്രതിഷ്ഠകളുമുണ്ട്. ലോകത്ത് മറ്റൊരിടത്തും അശ്വത്ഥാമാവിനെ പ്രതിഷ്ഠിച്ചിട്ടില്ല. വേദവ്യാസപ്രതിഷ്ഠകൾ വേറെയും ചിലയിടത്തുണ്ടെങ്കിലും അത്യപൂർവ്വമാണ്. രണ്ട് വിഗ്രഹങ്ങളും പഞലോഹനിർമ്മിതമാണ്. പടിഞ്ഞാട്ട് ദർശനം.

നാലമ്പലത്തിനുപുറത്ത് വടക്കുഭാഗത്ത് കിഴക്കോട്ട് ദർശനമായി ശിവന്റെ എട്ടു ഭൈരവന്മാരിലൊരാളായ ക്ഷേത്രപാലകൻ എന്ന ഭൂതത്തെ പ്രതിഷ്ഠിച്ചിരിയ്ക്കുന്നു. പേരു സൂചിപ്പിയ്ക്കുന്നതുപോലെ ക്ഷേത്രത്തെ പാലിയ്ക്കുകയാണ് ക്ഷേത്രപാലകന്റെ കർത്തവ്യം.

കൂടാതെ നാലമ്പലത്തിനുപുറത്ത കിഴക്കേ ഗോപുരത്തോടുചേർന്ന് ഭഗവാന്റെ ഏഴാമത്തെ അവതാരമായ ശ്രീരാമൻ പത്നിയായ സീതയോടും അനുജനായ ലക്ഷ്മണനോടും ചേർന്നുനിൽക്കുന്ന രൂപത്തിൽ രണ്ട് പ്രതിഷ്ഠകളുണ്ട്. ഒന്ന് വനവാസകാലത്തെയും മറ്റേത് ശ്രീരാമപട്ടാഭിഷേകത്തെയും സൂചിപ്പിയ്ക്കുന്നു. കൂടാതെ വിഗ്രഹത്തിനുകീഴിൽ ഹനുമാൻ, എട്ടുകൈകളോടുകൂടിയ പത്നീസമേതനായ ഗണപതി, കാളിയമർദ്ദനം നടത്തുന്ന ശ്രീകൃഷ്ണൻ എന്നിവർക്കും പ്രതിഷ്ഠയുണ്ട്. കൂടാതെ ഹനുമാന്റെതന്നെ ഭീമാകാരമായ മറ്റൊരു പ്രതിഷ്ഠയും സമീപത്തായിത്തന്നെ ഗരുഡൻ, മഹാമേരുചക്രം എന്നീ പ്രതിഷ്ഠകളുമുണ്ട്. പടിഞ്ഞാട്ടാണ് ഇവരുടെയെല്ലാം ദർശനം.

ക്ഷേത്രത്തിലെ അഗ്രശാലയിൽ മറ്റൊരു ഗണപതിപ്രതിഷ്ഠയുണ്ട്. പടിഞ്ഞാട്ടാണ് ദർശനം. ക്ഷേത്രത്തിലെ അന്നദാനം ഈ പ്രതിഷ്ഠയ്ക്കുമുന്നിലാണ് നടത്തുന്നത്. കൂടാതെ യോഗാസനഭാവത്തിൽ സ്വയംഭൂവായ ശാസ്താവും പ്രതിഷ്ഠിയ്ക്കപ്പെട്ടിരിയ്ക്കുന്നു. കിഴക്കോട്ടാണ് ശാസ്താവിന്റെയും ദർശനം.

ക്ഷേത്രത്തിൽ സമാധിയിരിക്കുന്ന സിദ്ധയോഗിയായ ശ്രീ അഗസ്ത്യർ ആണ് ക്ഷേത്രത്തിലെ പൂജാവട്ടങ്ങൾ ചിട്ടപ്പെടുത്തിയതെനും ഉപദേവതാപ്രതിഷ്ഠ നടത്തിയതെന്നും പറയപ്പെടുന്നു. അഗസ്ത്യരുടെ സമാധി ഹനുമാൻ പ്രതിഷ്ഠയ്ക്കു നേരെ താഴ്ഭാഗത്തായാണ് സ്ഥിതി ചെയ്യുന്നത്.
നിത്യേന അഞ്ചുപൂജകളും മൂന്നുശീവേലികളുമുള്ള മഹാക്ഷേത്രമാണ് ശ്രീപത്മനാഭസ്വാമിക്ഷേത്രം. കിഴക്കേ കോട്ടയ്ക്കകത്തെ പുണ്യതീർത്ഥമാണ് പത്മതീർത്ഥക്കുളം. ശ്രീ പത്മനാഭ ക്ഷേത്രത്തിന് കിഴക്കുഭാഗത്തായി വിസ്തൃത മനോഹരമായ അന്തരീക്ഷത്തിലാണ് പത്മതീർത്ഥം സ്ഥിതി ചെയ്യുന്നത്.കേരളത്തിലെ ഏറ്റവും വലിയ ക്ഷേത്രക്കുളങ്ങളിലൊന്നാണ് പത്മതീർത്ഥക്കുളം.







Popular Posts